Monday, July 31, 2023

ബാലചന്ദ്രന്റെ നിലാവിന്

ഖരാതിഖരങ്ങളിലൂടുയർന്ന്
ഘോഷാനുനാസികങ്ങളിലൂടെപ്പരന്ന്
ആത്മാവിൻ ചില്ലമേലെങ്ങോ
ചേക്കേറിയെൻ പ്രിയകവിതൻ ഗസലുകൾ...

ചിതറിപ്പോകുവാൻ കുതറിയോടുന്നോടുന്നൊരാ
നാദയാഗാശ്വങ്ങളെ ധിഷണതൻ
വിദ്യുത്‌സ്‌ഫുലിംഗമിന്നല്പിണറാം
ചാട്ടവാർ പായിച്ചു ദിഗ്വിജയം നേടിനീ

വാഗ് സാഗരത്തിൻ മറുകരപറ്റി തൻ
കവിതതന്നേകാന്തയാനം തീരത്തടുപ്പിച്ച്
കൈവിട്ട വാക്കുകൾ തൻ ഹൃദയതാളത്തിന്നിടെ
തളം കെട്ടുംനിശ്ശബ്ദതയ്‌ക്കു മാത്രം കാതോർത്ത്

നിസ്സംഗമിരിയ്ക്കവേ വീണ്ടും നിൻ
അനുവാചക ചാന്ദ്രനഭസ്സിലുയരുന്നു
മൗനത്തിൻ ചിതയിൽ നിന്നും നീയെന്ന
നേരിന്റെ കൈപിടിച്ചുയർന്ന കവിതകൾ തന്നനുഭൂതി

Sunday, June 25, 2023

കാടാറു മാസം

കാടാറു മാസത്തിൻ
കരിക്കാടിക്കോലങ്ങൾ
കാവടിയാടുന്നെന്നിടനെഞ്ചുതുടിയായ്
രാവേറെയായപ്പോൾ പടിപാതി ചാരീട്ടു
ഇരുളിലലിഞ്ഞങ്ങുപോകുന്നെഞാനും

പിൻവിളി കേട്ടില്ല, പിന്നാക്കം നോക്കീല്ല
പാതിരാപ്പുള്ളുകൾ പാട്ടൊന്നുംപാടീല്ല
മെയ്യാകെതളർന്നിട്ടും മൊഴികളിട്ടറീട്ടും
അമ്പിളിത്തെളിനീര് കൺകോണിൽ തിളങ്ങീട്ടും

മുന്നോട്ടു പോണു ഞാൻ
പിന്നോട്ടിനിയില്ല
പാതിരാതാരമേ നീ വഴി കാട്ടുക...

Tuesday, June 11, 2013

മഴ

മഴ !

ജാലകപ്പാളി കടന്ന് പുറത്തേയ്ക്കു നീളുന്ന കാഴ്ച്ചയ്ക്കും ചെറു മഴവേരുകൾ പൊടിച്ചു തുടങ്ങുന്നു.

മൗനങ്ങളുടെ നരച്ച ആകാശത്തിനു താഴേ പുതുനാമ്പുകൾ മുളപൊട്ടുന്നു.

പ്രതിരോധങ്ങളലിഞ്ഞഴിഞ്ഞ് ഒരു മഴത്തുള്ളിയായി

ഞാനും എന്റെ സമുദ്രത്തെ തേടുന്നു.

Sunday, May 20, 2007

പകല്‍ രാത്രി

പകല്‍ സര്‍പ്പസൗന്ദര്യത്തിന്റെ വജ്രവീചികളാല്‍ കണ്‍കുത്തുന്നു
രാത്രി സൗമ്യസ്പര്‍ശനങ്ങളുടെ അമൂര്‍ത്തസുഖങ്ങളായ്‌ തഴുകുന്നു
പകല്‍ അകക്കണ്ണില്‍ നിറയുന്ന ഉള്‍ക്കാഴ്ച്ചതന്നാനന്ദം
രാത്രി സുഷുമ്നപോലുമറിയാത്ത സുഷുപ്തിതന്‍ സുഖം

പകല്‍ അറിവിന്റെ പേനായ്ക്കള്‍ കടിച്ചുകുടയുമൊരു നരകകവാടം
രാത്രി അറിവില്ലാ കമ്പളത്തിന്‍ സുരക്ഷയിലൊരു സ്വപ്നലോകം
നരകക്കാഴ്ച്ചകളുടെ നരച്ചചോരപ്പാടുകളായി പടരുന്ന പകല്‍
അകലെ പിടഞ്ഞു തീരുന്ന ചിറകടിയൊച്ചകളാല്‍ നടുങ്ങുന്ന രാത്രി

കണ്‍തുറന്ന് ശപിക്കാന്‍ പകല്‍, കണ്ണടച്ച്‌ തേങ്ങാന്‍ രാത്രി
അറിവോടെ വേട്ടയാടാന്‍ പകല്‍, അറിയാതെ വേട്ടയാടപ്പെടാന്‍ രാത്രി
പടിയടച്ച്‌ പിണ്ഡം വയ്ക്കാന്‍ പകല്‍, പടിപ്പുരയില്‍ കാത്തിരിക്കാന്‍ രാത്രി
പിറന്ന മക്കള്‍ പിഴച്ചുകാണാന്‍ പകല്‍, പിറക്കാത്ത മക്കള്‍ക്ക്‌ പ്രാര്‍ഥനയായ്‌ രാത്രി

പകല്‍ അറിവില്ലായ്മയുടെ പേറ്റുനോവില്‍ കുരുക്കുന്ന അറിവ്‌
അറിവുകളഴിഞ്ഞ്‌ അറിവില്ലായ്മയില്‍ തിരിച്ചൊടുങ്ങുന്ന രാത്രി
പകല്‍ ജന്മദുഖങ്ങള്‍ ആറ്റിക്കുറുക്കിയെടുത്ത ഒരു തുള്ളി വെട്ടം...
രാത്രി ഒരു കരച്ചിലിനറ്റത്തെ പിടച്ചിലിലൊടുങ്ങുന്ന ജന്മസത്യം...

Tuesday, May 15, 2007

മാനസി

മൊഴിയാത്തൊരൊരുനൂരു വാക്കുകളിന്‍
ദീപ്തിയില്‍ നിറവാര്‍ന്നു നിന്റെ മൗനം
ഒരു വാക്കിന്‍ തിരിനീട്ടി നീ തെളിയ്കൂ
കൂരിരുളാര്‍ന്നൊരെന്നന്തരംഗം

ഒരായിരം വിസ്മയക്കാഴ്ച്ചകള്‍ തന്‍
വാല്‍ക്കണ്ണാടികള്‍ മിഴിയിണകള്‍
കണ്മുനക്കോണിനാല്‍ നീയുണര്‍ത്തൂ
മായുമെന്നുള്‍ക്കണ്ണില്‍ മന്ത്രദീപം

ഒരു കോടി സാന്ത്വനസ്പര്‍ശങ്ങളാല്‍
മാനസതന്ത്രി നീ തൊട്ടുണര്‍ത്തൂ
മറ്റൊരു മായാവിപഞ്ചിയായ്‌ നിന്‍
ശ്രുതിയായലിയട്ടെ എന്റെ ജന്മം

Wednesday, April 04, 2007

നിറരാവ്‌

നിറഞ്ഞ രാവെന്നാല്‍
ഒരു യാത്ര സമ്മാനിക്കുന്നതാണ്‌

നാട്ടുവെളിച്ചത്തിന്റെ അവസാനമാത്രകള്‍
വേലിപ്പടര്‍പ്പുകളില്‍ നിന്നും
മങ്ങിയകലുന്ന നേരം

വഴിയിലാരേയും കാണാതെ,
ഒത്തിരി സ്നേഹിതരുടെ
വീടിനു മുന്നിലൂടെ നടന്ന്

തുറന്നുകിടക്കുന്ന
പടിപ്പുര വാതിലിലൂടെ
വീട്ടിലേയ്ക്ക്‌...

Saturday, March 10, 2007

നീ

കതിര്‍വെട്ടം കനലാട്ടം
കവിളത്തൊരു മിന്നാട്ടം...

മാനത്തെ മുല്ലയെ
വലമിട്ടുപോവുന്ന
ദൂരത്തെ കാര്‍മേഘ
കരിവണ്ടു മുരണ്ടാലും

കണ്മുമ്പില്‍ കൊള്ളിയാന്‍
തീമിന്നി നിന്നാലും
തുള്ളിയ്ക്കൊരുതുടം
താഴോട്ടു പെയ്താലും

വന്നോ വന്നില്ല
കണ്ടോ കണ്ടില്ല
പരല്‍ മീന്‍ കൂട്ടത്തിന്‍
മിന്നായം പോലെ നീ