Saturday, March 10, 2007

നീ

കതിര്‍വെട്ടം കനലാട്ടം
കവിളത്തൊരു മിന്നാട്ടം...

മാനത്തെ മുല്ലയെ
വലമിട്ടുപോവുന്ന
ദൂരത്തെ കാര്‍മേഘ
കരിവണ്ടു മുരണ്ടാലും

കണ്മുമ്പില്‍ കൊള്ളിയാന്‍
തീമിന്നി നിന്നാലും
തുള്ളിയ്ക്കൊരുതുടം
താഴോട്ടു പെയ്താലും

വന്നോ വന്നില്ല
കണ്ടോ കണ്ടില്ല
പരല്‍ മീന്‍ കൂട്ടത്തിന്‍
മിന്നായം പോലെ നീ

Friday, March 02, 2007

ഒരു മുറിയിലെ നാലു കൊലയാളികള്‍

മേശപ്പുറത്ത്‌
കുറച്ചു മുമ്പ്‌
അമ്മ കൊണ്ടു വച്ച
ഒരു ഗ്ലാസ്സ്‌ ചായ

ചൂടിന്നുമേല്‍
പാട ചൂടി
ചില്ലിന്റെ സുതാര്യതയില്‍
തന്റെ അംഗലാവണ്യം
പുറത്തുകാട്ടി
കാത്തിരിയ്ക്കുന്നു

ഒന്നുമറിയാത്ത
ദാഹാര്‍ത്തനായ
ഒരു കുഞ്ഞുറുമ്പിന്റെ
വരവും കാത്ത്‌...

ഭഗവാനു നേദിച്ച
ഒരു തടിയന്‍ കണ്ണന്‍ പഴം
പഞ്ചാരത്തരികള്‍ നെയ്യിലലിയിച്ച്‌
നെറുകില്‍ പുരട്ടി
പാത്തിരിയ്ക്കുന്നു

സുഗന്ധിയായ തന്റെ
കാന്തവലയത്തിലേയ്ക്കു
ചിറകടിച്ചു വരുന്ന
ആദ്യത്തെ കുഞ്ഞീച്ചയേയും കാത്ത്‌...

മേശപ്പുറത്തേയ്ക്കു നീണ്ട
കൈ പിന്‍ വലിച്ച്‌
ഇതെല്ലാമറിഞ്ഞ ഞാന്‍
ഉറക്കമുണര്‍ന്നിട്ടും
അനങ്ങാതെ കിടക്കുന്നു

എനിയ്ക്കു മുകളില്‍
മച്ചിലെ കൊളുത്തില്‍ ഞാന്ന്
പതിയെക്കറങ്ങുന്ന
സീലിങ്ങ്‌ ഫാന്‍

ഇടയ്ക്കൊന്നു പതിയെ നിന്ന്
തന്റെ തിളങ്ങുന്ന
ലോഹക്കഴുത്തൊന്നു കാട്ടി
എന്നെ പാളി നോക്കുന്നു
പിന്നെ, ഒന്നുമറിയാത്ത പോലെ
മെല്ലേ ചലനം തുടരുന്നു.

Thursday, March 01, 2007

പ്രതിരോധാന്തരങ്ങള്‍

മുള്‍ വേലികളില്‍ തുടങ്ങുന്ന
ഗ്രാമത്തിന്റെ പ്രതിരോധങ്ങള്‍...

മുള്‍ക്കിരീടമണിഞ്ഞ്‌ ചോരയിറ്റുന്ന
ഹൃദയങ്ങളുടെ സംരക്ഷകനായ്‌
ഉയരുന്ന വേലിയോരോന്നും
ഉയര്‍ത്തെഴുന്നേല്‍പ്പുവരെ
ഉടമസ്ഥഹൃദയങ്ങളുടെ കാവലാളാകുന്നു
പിന്നെ വേലിത്തലപ്പുമൂടെ പടര്‍ന്നു കയറുന്ന
വള്ളിച്ചെടികളില്‍ വിരിയുന്ന
ശോണപുഷ്പങ്ങളിലേയ്ക്ക്‌
മുറിപ്പാടുകള്‍ അലിഞ്ഞിറങ്ങി
ഒരു സ്നേഹവസന്തത്തിന്റെ
തുടക്കമാകുന്ന വരെ

അര്‍ത്ഥമില്ലാത്ത തിളക്കങ്ങളുടെ
സംരക്ഷകരായി ഉടലെടുക്കുന്ന
കൂര്‍ത്ത ലോഹക്കമ്പികളുടെ
നഗരപ്രതിരോധങ്ങള്‍...

ഉടമസ്ഥഹൃദയങ്ങളിലെ
പകയും വൈരവും പോലെ
ഇരകളേ കാത്ത്‌ ജന്മാന്തരങ്ങളോളം
ഉണര്‍ന്നിരിക്കുന്നു
ഒടുവില്‍ തുരുമ്പിച്ച്‌ മണ്ണടിയുമ്പോഴും
അവശേഷിപ്പിക്കുന്നത്‌
നിരപരാധികളുടെ കാല്‍ വെള്ളയില്‍
തുളച്ചുകയറി ജീവനെ ഒന്നാകെ
ദഹിപ്പിക്കാനുള്ള വിഷവും

നഗരത്തിളക്കങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ക്കു പിന്നില്‍
ഒരു കരച്ചിലിനറ്റത്തെ പിടച്ചിലായി
ജീവന്‍ കുതറിയൊടുങ്ങുന്നു

പച്ചിലപ്പൊന്തകള്‍ക്കിറ്റയിലെ ഗ്രാമവീഥിയിലൂടെയുള്ള
ഒരു സായാഹ്നയാത്രയില്‍
തെളിഞ്ഞുകത്തുന്ന സന്ധ്യാദീപം പോലേ
ജീവിതം നിറവാകുന്നു.